പ്രിയപ്പെട്ട സഹോദരങ്ങളേ,
ഭാരതീയർ എവിടെയായിരുന്നാലും അവർ ആയിരിക്കുന്ന ഇടങ്ങളിൽ തങ്ങളുടെ ദേശം ബ്രിട്ടീഷ് അടിമത്തത്തില്‍നിന്നു സ്വതന്ത്രമാക്കപ്പെട്ടതിന്റെ എഴുപത്തിരണ്ടാം വാര്‍ഷികം ആഘോഷിക്കുന്നു. ഈ വേളയില്‍ നമ്മുടെ ദേശത്തിനു ലഭിച്ച സ്വാതന്ത്ര്യ ദിനത്തെ ഓര്‍ത്തുകൊണ്ട് എല്ലാവര്ക്കും ആശംസകൾ നേരുന്നു. അതോടൊപ്പം മനുഷ്യ അടിമത്തത്തില്‍നിന്നു സ്വതന്ത്രരാക്കപ്പെട്ട നാം മറ്റെന്തിന്റെയെങ്കിലും അടിമത്തത്തിലാണോ എന്ന് ഇവിടെ ചിന്തിക്കുകയാണ് ഇന്നത്തെ ചിന്താവിഷയത്തിലൂടെ ചെയ്യുന്നത്. അതായത് പൂര്‍ണ്ണമായ സ്വാതന്ത്ര്യത്തിലാണെന്ന് അവകാശപ്പെടുന്ന നാം അപ്രകാരം തന്നെയാണോ എന്നു ചിന്തിക്കാം.
ഇക്കാലങ്ങളില്‍ നാം പരിശോധിച്ചുനോക്കുമ്പോൾ വളരെ കുറച്ചു രാജ്യങ്ങളേ മറ്റു രാജ്യങ്ങളുടെ അടിമത്തത്തിൽ കഴിയുന്നതായി കാണാൻ സാധിക്കുകയുള്ളു. ചിലവയെ ഒഴിവാക്കിയാൽ ഏതാണ്ടെല്ലാംതന്നെയും സ്വതന്ത്രമാക്കപ്പെട്ടു എന്നര്‍ത്ഥം.
ലോകത്തിലെ ബഹുഭൂരിപക്ഷം ജനസമൂഹം വായിക്കുകയും വിശ്വസിക്കുകയും ചെയ്തുവരുന്ന ഒരു പുസ്തകമാണ് സത്യവേദപുസ്തകവും (Holy Bible) അതിലെ ദൈവവും.(യെഹോവ) ഈ പുസ്തകം വായിക്കുന്ന ഒരാള്‍ക്ക് മനുഷ്യവര്‍ഗ്ഗം ആയിരിക്കുന്ന മറ്റൊരു അടിമത്തത്തെക്കുറിച്ച് അതില്‍നിന്നു സൂചന ലഭിക്കുന്നുണ്ട്. അതില്‍ മനുഷ്യവര്‍ഗ്ഗം സ്വാതന്ത്ര്യം പ്രാപിക്കുന്നതിനുള്ള മാര്‍ഗ്ഗം യേശുക്രിസ്തു വെളിപ്പെടുത്തുന്നുണ്ട്.
യോഹന്നാൻ – അദ്ധ്യായം 8:31. തന്നിൽ വിശ്വസിച്ച യെഹൂദന്മാരോടു യേശു: “എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി, 32. സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും” എന്നു പറഞ്ഞു.
എന്നാല്‍ തന്നെ ശ്രവിച്ച യഹൂദന്മാര്ക്ക് ആ അടിമത്തത്തെക്കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഇന്നും ഭൂമിയിലെ ബഹുഭൂരിപക്ഷം മനുഷ്യരും മനസ്സിലാക്കാത്ത ഒരു മര്‍മ്മം കൂടിയാണത്.
അവര്‍ യേശുവിനോട് ഇങ്ങനെ മറുപടിയായി പറഞ്ഞു.
യോഹന്നാൻ – അദ്ധ്യായം 8:33. അവർ അവനോടു: ഞങ്ങൾ അബ്രാഹാമിന്റെ സന്തതി; ആർക്കും ഒരുനാളും ദാസന്മാരായിരുന്നിട്ടില്ല; നിങ്ങൾ സ്വതന്ത്രന്മാർ ആകും എന്നു നീ പറയുന്നതു എങ്ങനെ എന്നു ഉത്തരം പറഞ്ഞു. യോഹന്നാൻ – അദ്ധ്യായം 8:34. അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്റെ ദാസൻ ആകുന്നു.
മനുഷ്യന് പാപത്തിന്റെ അടിമത്തത്തിലാണെന്ന് യേശു വെളിപ്പെടുത്തുകയായിരുന്നു ഇതിലൂടെ ചെയ്തത്.ആ പാപാടിമാത്തത്തില്നിന്നു മോചനം പ്രാപിക്കുവാനുള്ള മാര്‍ഗ്ഗവും യേശുക്രിസ്തു അവരുമായി പങ്കുവെച്ചു. അതിങ്ങനെയാണ്;
യോഹന്നാൻ – അദ്ധ്യായം 8:36. പുത്രൻ നിങ്ങൾക്കു സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും.
മനുഷ്യര്‍ക്ക് പാപത്തില്‍നിന്നു സ്വാതന്ത്ര്യം നല്കുന്ന ഈ പുത്രൻ ആരാണ്? അവന് എവിടയാണ് ജനിക്കേണ്ടത്? ജനിച്ചുവോ?
ദൃഷ്ടാന്തമായി ഒരു സ്ത്രീയുടെ ജീവിതക്രമം എടുത്തുകൊണ്ടു ആ പുത്രനെക്കുറിച്ചു നമുക്ക് മനസ്സിലാക്കാം. ഒരു സ്ത്രീ തന്റെ കന്യാകാലമൊക്കെയും തന്റെ പിതാവിനോടൊത്ത് വിശുദ്ധിയിൽ കഴിയുന്നുണ്ട്. എന്നാല്‍ പിന്നീട് വിവാഹത്തിലൂടെ അവൾ താൻ സൂക്ഷിച്ചിരുന്ന കന്യകാത്വം നഷ്ട്ടപ്പെട്ടു ‘മറ്റൊരു ബന്ധനത്തിലേക്ക്’ കടന്നുപോകുന്നു. അവിടെ താന്‍ ഒരു പുരുഷശിശുവിനു ജന്മം നല്കുന്നു. തന്റെ ഭര്‍ത്താവിന്റെ മരണശേഷം പുരുഷനായിത്തീര്‍ന്ന ആ ശിശു അന്നുവരെയും തനിക്കുണ്ടായിരുന്ന ‘മറ്റൊരു ബന്ധനത്തില്‍നിന്ന്’ മോചനം പ്രാപിക്കുവാൻ ഇടയാക്കിത്തീര്ക്കുന്നതോടൊപ്പം തനിക്കു ആദിയിലുണ്ടായിരുന്ന വിശുദ്ധിയുടെ ജീവിതത്തിലേക്ക് തിരികെ പോകുകയും ചെയ്യുന്നുണ്ട്.
പുത്രന് ജന്മം നല്കുന്ന സ്ത്രീക്കുമാത്രമേ ഇങ്ങനെയൊരു അവകാശം ലഭ്യമാകുകയുള്ളു.
യോഹന്നാൻ – അദ്ധ്യായം 8: 36.പുത്രൻ നിങ്ങൾക്കു സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും.
ഭര്‍ത്താവ് മരിക്കുന്നതിലൂടെയാണ് സ്ത്രീക്ക് ഈ സ്വാതന്ത്ര്യം ലഭ്യമാകുന്നത്.
ദേഹി (പ്രാണന്,ആത്മാവ്,soul) അടിമയാക്കപ്പെട്ടിരിക്കുന്ന പിശാചിന്റെ (ദേഹം) ബന്ധനത്തെ കാണിക്കുവാനാണ് ഭാര്യാഭര്‍തൃ ബന്ധത്തെ ദൈവം സ്ഥാപിച്ചിരിക്കുന്നത്. ഭൌതികമായി ദാമ്പത്യത്തില്‍ ഒരു പുത്രൻ ജനിക്കുക എന്നുള്ളതും എല്ലാവരുടെയും ലക്ഷ്യവുമാണ്. ഈ മര്‍മ്മത്തെയാണ് ദൈവം ആത്മീകതയിൽ വെളിപ്പെടുത്തുന്നത്.
ആത്മീകമായി പാപത്തില്‍നിന്നു സ്വാതന്ത്ര്യം നല്കുന്ന ഈ പുത്രൻ ആരാണ്? ആ പുത്രന് യേശുക്രിസ്തുവാണ്.അവിടുന്ന് മനുഷ്യപുത്രനും ദൈവപുത്രനും ആകുന്നു.
വചനം മനുഷ്യനെ കാണുന്നത് മരണത്തിനു വിധിക്കപ്പെട്ട പാപബന്ധിതആത്മാവായിട്ടാണ്;(ദേഹി). ഓരോ സ്ത്രീയും പുത്രനു ജന്മം നല്‍കിക്കൊണ്ട് സ്വതന്ത്രരാക്കപ്പെടുന്നതുപോലെ ഓരോ ആത്മാവും തന്റെയുള്ളിൽ ക്രിസ്തുവിനു ജന്മം നല്കിയാൽ മാത്രമേ ‘മറ്റൊരു ബന്ധനമായ’ പാപബന്ധനത്തില്നിന്ന് സ്വതാന്ത്രരാക്കപ്പെടുകയുള്ളു.
ഗലാത്യർ – അദ്ധ്യായം 4: 19 ക്രിസ്തു നിങ്ങളിൽ ഉരുവാകുവോളം ഞാൻ പിന്നെയും പ്രസവവേദനപ്പെടുന്നവരായ എന്റെ കുഞ്ഞുങ്ങളേ,
ഓരോ മനുഷ്യനിലും വിശ്വാസത്താല്‍ ക്രിസ്തു ഉരുവാകുവാൻ അപ്പോസ്തലൻ പൌലൊസ് കാത്തിരുന്നു.
(മനുഷ്യദേഹം എന്നുള്ളത് പിശാചും പ്രാണൻ എന്നുള്ളത് ദേഹിയും ആകുന്നു.ദേഹവും ദേഹിയും ഒരുമിച്ചു കാണുന്നതുപോലെ പിശാചും ആത്മാവും ഒരുമിച്ചു കഴിയുന്നു. അതാണ് മനുഷ്യൻ എന്ന ബുദ്ധിജീവി)
ഭാര്യാഭര്‍തൃ ബന്ധത്തിൽ ഭര്‍ത്താവ് മരിച്ചു ഭാര്യ സ്വതന്ത്രയാക്കപ്പെടുന്നതുപോലെ ദേഹിദേഹബന്ധത്തിൽ ദേഹം (പിശാച്,പാപം) മരിച്ചു ദേഹി സ്വതന്ത്രമാക്കപ്പെടട്ടെ. ആ ദേഹി ഉയിര്‍ത്തെഴുന്നേറ്റു ക്രിസ്തുവിന്റെതാകട്ടെ. പാപം വിട്ടൊഴിഞ്ഞുള്ള ജീവിതവും തുടങ്ങട്ടെ.
റോമർ – അദ്ധ്യായം 6: 14 നിങ്ങൾ ന്യായപ്രമാണത്തിന്നല്ല, കൃപെക്കത്രെ അധീനരാകയാൽ പാപം നിങ്ങളിൽ കർത്തൃത്വം നടത്തുകയില്ലല്ലോ. യോഹന്നാൻ 1 അദ്ധ്യായം 5:18 ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല എന്നും നാം അറിയുന്നു; ദൈവത്തിൽനിന്നു ജനിച്ചവൻ തന്നെത്താൻ സൂക്ഷിക്കുന്നു; ദുഷ്ടൻ അവനെ തൊടുന്നതുമില്ല.
ദേഹത്തിന്റെ ആ മരണം ക്രിസ്തുവിനോടൊപ്പം ആയിരിക്കട്ടെ എന്നതുകൊണ്ടും അവിടുന്ന് ദേഹിദേഹബന്ധങ്ങളെ വേര്‍പെടുത്തുവാനും ദേഹിയ രക്ഷിക്കുവാനുമാണ് കുരിശിൽ ആ സത്യത്തിന്റെ സാക്ഷ്യം പ്രദര്‍ശിപ്പിച്ചത്. അവിടുത്തോടൊപ്പം ക്രൂശിക്കപ്പെട്ട അധര്‍മ്മികൾ ദേഹിദേഹങ്ങളുടെ പ്രതീകങ്ങളാണ്.
ലൂക്കോസ് – അദ്ധ്യായം 22: 37. അവനെ അധർമ്മികളുടെ കൂട്ടത്തിൽ എണ്ണി എന്നു എഴുതിയിരിക്കുന്നതിന്നു ഇനി എന്നിൽ നിവൃത്തിവരേണം എന്നു ഞാൻ നിങ്ങളോടു പറയുന്നു; എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതിന്നു നിവൃത്തി വരുന്നു” എന്നു പറഞ്ഞു.
അധർമ്മികളായ മനുഷ്യരോട് നിങ്ങളെക്കുറിച്ചുള്ള ദൈവേഷ്ടമായ തിരുവെഴുത്തു നിറവേറുമോ എന്ന് യേശുക്രിസ്തു പരോക്ഷമായി ചോദിക്കുന്നു.
തെസ്സലൊനീക്യർ 1 – അദ്ധ്യായം 4 :3 ദൈവത്തിന്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നേ.
അതെ അതു ക്രിസ്തുവിനോടോപ്പമുള്ള പാപിയുടെ മരണത്തിലൂടെത്തന്നെ.
അതെ, തന്നിൽ വിശ്വസിച്ച യഹൂദരുമായിട്ടാണ് യേശുക്രിസ്തു ഈ വചനം പങ്കുവെച്ചതും.
യോഹന്നാൻ – അദ്ധ്യായം 8:31. തന്നിൽ വിശ്വസിച്ച യെഹൂദന്മാരോടു യേശു: “എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി, 32. സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും” എന്നു പറഞ്ഞു.
പ്രിയ വായനക്കാരേ,യേശുവില്‍ വിശ്വസിച്ചു പാപത്തില്‍നിന്നു സ്വാതന്ത്ര്യം പ്രാപിക്കുവാന്‍, ദേഹി(ആത്മാവ്) ക്രിസ്തുവിന്റെതാകുവാൻ നിത്യത പ്രാപിക്കുവാന്‍ പാപത്തില്‍നിന്നു സ്വാതന്ത്ര്യം നല്കുന്ന ആ സത്യത്തെ തിരിച്ചറിയുമോ? ആ ഭാഗ്യപദവി വിശ്വാസത്താല്‍ സ്വീകരിക്കുമോ? സ്വാഗതം ചെയ്യുന്നു.ക്രിസ്തുവിലുള്ള സാക്ഷാല്‍ സ്വാതന്ത്ര്യത്തിൽ നിന്നുകൊണ്ട് വീണ്ടുമൊരു ആശംസകൾ എല്ലാവരെയും അറിയിക്കുന്നു. നന്ദി, നമസ്ക്കാരം.
താഴെയുള്ള ഓഡിയോ വിഡ്ജെറ്റിൽ ഒരു ഗീതം….ഭാഗ്യവാനാകുവാന്‍ ഏക മാര്‍ഗ്ഗം…..